Thursday, September 27, 2007

മാനും പുലിയും

ഒരു പുഴയൊന്നായി വന്ന്
രണ്ടായി പിരിയുന്നിടത്ത്
രണ്ട് മാനുകള്‍
ദാഹം തീര്‍ക്കാന്‍ വന്നു.

ഒന്നാമത്തെ മാന്‍:

ശ്രദ്ധിക്ക്,
പുറകില്‍
പൊന്തയില്‍
രണ്ട് കണ്ണുകള്‍
വിശപ്പിന്റെ നിഴലുകള്‍
നീട്ടുന്നുണ്ട്.

രണ്ടാമത്തെ മാന്‍:

നിഴലിലിളകുന്നയാ
വിശപ്പിന്റെ തീക്ഷ്ണസൌന്ദര്യം
പതിഞ്ഞ കാലടിയിലെ
നിശബ്ദതയായിയെന്നില്‍
ത്രസിച്ച് പടരവെ,
നിന്നും, നടന്നും, തുടര്‍ന്നും,
പിന്നെയൊരു കുതിപ്പില്‍
മിന്നുന്ന ഉടലിന്റെ
ഗതി വേഗങ്ങളില്‍
അവന്റെ തൊണ്ടയെരിച്ചും
ഇരയുടെ ധര്‍മ്മം ചമയ്ക്കും ഞാന്‍.

ഒടുവിലവന്റെ ഭാരത്തിന്കീഴേ
പിടഞ്ഞ് കുതറി-
യെന്നത്തേയും പോലെ
തോല്‍ക്കുമ്പോള്‍,
ക്രൌര്യം കണ്‍കളില്‍
വായിക്കുമ്പോള്‍,
കാല്ച്ചുവട്ടില്‍ പിടഞ്ഞമരുമ്പോള്‍,
വന്യമായ കിതപ്പെന്റെ

മുഖത്ത് തട്ടുമ്പോള്‍,
ആരാധിക്കും ഞാനവനെ.

കൂര്‍ത്ത നഖമെന്റെ
മാംസത്തിന്റെ അടരുകളില്‍
പിളര്‍ന്നിറങ്ങട്ടെ,
ചീറ്റുന്ന ചോരയിലവന്‍
നാക്ക് നൊട്ടി നുണയട്ടെ,
നിറവിന്റെ പാടയാവട്ടെ
രുചിക്കുന്ന ഉപ്പ്,
ഞരക്കങ്ങളവന്റെ
ഗര്‍ജ്ജനത്തിന് തൊട്ടു കൂട്ടലാവട്ടേ.
ഒടുവില്‍
തികവിന്റെ തൃപ്തിയില്‍
അവനകലുന്നത്
അസ്ഥികളില്‍ പൂത്ത
കണ്‍കളില്‍ ഞാന്‍ കാണും,
അപ്പോള്‍ ബാക്കിയുള്ള
മാംസച്ചീളുകള്‍ കൂടി പിടയ്ക്കും
ഒരു വേട്ടയാടലില്‍
മുറിക്കപ്പെട്ട്
മണ്ണു പുരളാന്‍.

Monday, September 24, 2007

പ്രാവിന്‍ സ്റ്റ്യൂ

കണ്‍കള്‍ രണ്ടും
കെട്ടിയിരുട്ടാക്കിയ
പാവമീ-
ക്ടാവിനറിയില്ലല്ലോ,
ത്രാസ്സില്‍
പ്രാവെപ്പോഴും തൂങ്ങാന്‍
പ്രാവിണ്റ്റെ തൂവല്‍ തന്നെ
പറിച്ചു ഞാന്‍
മറ്റേത്തട്ടും
നിറയ്ക്കുന്നത്‌.

കഴുകന്
കൈ കൊടുത്തുച്ച-
കോടിയില്‍
വിളമ്പി ഞാനവന്
പ്രാവിന്‍ സ്റ്റ്യൂ.

Sunday, September 16, 2007

പ്രതിരൂപം

ഇന്നലെ
നീയെന്നെയന്വേഷിച്ച്
ഇവിടെ വന്നിരുന്നോ?

ഉവ്വ്,
ഓടിയകലുമ്പോള്‍
ഞാനോര്‍ത്തു
നിന്റെയടിവസ്ത്രം
എന്മേല്‍
പറ്റിപ്പിടിച്ചിരിക്കുന്നെന്ന്.
അറപ്പ് തോന്നി-
പ്പെട്ടെന്ന്
തിരിച്ചതാണ്
ഊരിയെറിയാന്‍.

ശരി,
എങ്കില്‍
എന്നെയും കൂടി
തിരിച്ചു തരൂ.

എളുപ്പമല്ലേ,
നിനക്കുമെനിയ്ക്കുമിടയ്ക്കുള്ള
ചാലകം
നീ തന്നെ
തല്ലിപ്പൊട്ടിയ്ക്കൂ,
ഒരു ചീളെടുത്ത്
മാറില്‍ നീ
മൃദുവായിറക്കൂ
ഓര്‍മ്മകളെ
വേദനിപ്പിക്കാതെ.
ചുകപ്പെന്നെ
മറച്ചില്ലെങ്കില്‍
മുറിവില്‍ നിന്നും
തല പൊക്കി
ഞാന്‍
നിന്നെ നോക്കിച്ചിരിക്കും,
വെളിച്ചം മങ്ങുമ്പോള്‍
അകലാം നമുക്ക്.
പിന്നെ
നിന്നെയന്വേഷിക്കേണ്ട
കാര്യമെനിക്കില്ല,
ബാക്ടീരിയകള്‍
സുഖവിവരമന്വേഷിച്ച്
വന്നു കൊള്ളും.

Friday, September 14, 2007

ജ്യാമിതിയുടെ നഗരം

ലംബവും തിരശ്ചീനവും
തെറ്റിയ നഗരത്തില്‍
കോണുകള്‍ ചുറ്റി
ഈച്ചയിട്ടു പഴക്കിയ
നന്നാറി സര്‍ബത്ത്‌
കുടിക്കാന്‍
ഉപ്പൂറ്റി പറിഞ്ഞു
നടക്കുന്നു ഞാന്‍.

മുന്‍പില്‍
തെരുവിണ്റ്റെ വിശാലത
സൂചിക്കുഴയിലെ
നൂലു പോലെ
നീണ്ടു വലിഞ്ഞ്‌
കണ്ണില്‍ കിഴിയുന്നു.

തുപ്പലില്‍ ചവിട്ടി
അറപ്പില്‍
ടാറിണ്റ്റെ പുല്ലില്‍
കാലിട്ട്‌ തൂത്ത്‌
കാര്‍ക്കിച്ച്‌ തുപ്പി-
ത്തുപ്പലില്‍
അതിരുകള്‍ ചീന്തിയ
സൂര്യനേക്കണ്ട്‌
ചൂട്‌ പനിക്കുന്നെവിടെയോ.

നന്നാറി സര്‍ബത്ത്‌
തികട്ടിണ്റ്റെ കുത്തില്‍
മധുരം മടുത്ത
ഗ്ളാസിന്‍ പുറത്ത്‌
പതഞ്ഞു തൂവി
കാല്‍നടവഴികളില്‍
മണം പിടിച്ച്‌
എനിക്ക്‌
മുന്‍പേ ഒഴുകുന്നു.

ഓടേണ്ടാ,
എനിക്കറിയാം
നാളെ നീ വളിക്കുമെന്ന്.

മുകള് പെരുക്കി
അര കുറുക്കിയ
ചഷകത്തില്‍
വടിവൊത്ത
കുമിളകള്‍
മെനഞ്ഞു
നീ വാ,
പകലിണ്റ്റെ ഇരുട്ടില്‍
നമുക്കു രമിക്കാം
ഇരമ്പുന്ന
നിണ്റ്റെ പിടച്ചിലുകള്‍
ഞാനറിയു-
മന്നെണ്റ്റെ നാവില്‍.

അന്നേരം
നീളവും
ചതുരവുമെത്താത്ത
നമ്മുടെ
പുല്‍പ്പായില്‍
നിനക്കു
പുറം തിരിഞ്ഞ്‌
കാശു കടം പറയും
ഞാന്‍.

പുലഭ്യമാടിക്കൊണ്ട്‌
ഗ്ളാസ്സിലേക്ക്‌
നീയെങ്ങെനെ
തിരികെപ്പോകും?
തട്ടിത്തൂവി
വീഴില്ലേ പിന്നേയും,
നഗരം
പണ്ടേ നേരെയല്ല.

Friday, September 7, 2007

തോന്ന്യാസച്ചിന്തകള്

അട്ടിയിട്ട
പകലുകളും
കൂറ കുത്തിയ
രാത്രികളും
ചൂരുള്ള
ചിത്രങ്ങളെ

പ്രേതങ്ങളായിളക്കി
മരിപ്പിണ്റ്റെ തിരശ്ശീലയില്‍
കറകള്‍ വീഴ്ത്തുന്നോര-
സമയത്ത്,
കനമുള്ളോരു മൌനം
പതിയിരുന്ന്
ചുമരില്‍
നഖമാഴ്ത്തിയലറുന്ന പോലെ,
കുത്തഴിഞ്ഞ്
ചിന്നിയ
നെഞ്ചില്‍
അലസമായ്‌
ചത്തു പൊങ്ങുന്നു
ചില
തോന്ന്യാസച്ചിന്തകള്‍.

Thursday, September 6, 2007

നാറ്റം

ഒന്നാമന്‍:
മനസ്സിന്റെ

ചോരാത്ത നിശ്ചലതയാണ്
തപസ്സെങ്കില്‍,
മരണം കഴിഞ്ഞ
നിശബ്ദതയെ
നീയെന്തു വിളിക്കും?


രണ്ടാമന്‍:
ചത്ത ശവത്തിന്റെ കണ്ണിലെ
ചിരിയെന്നു
വിളിക്കും.


മൂന്നാമന്‍:
എന്തു പണ്ടാരമാണെങ്കിലും,
കുടുക്കിട്ടു കെട്ടി,
കുണ്ഢിലിനി പൊട്ടിച്ച്
ഒന്നും രണ്ടും
ഞാനിപ്പോള്‍
രണ്ടാക്കും.
ചത്തിട്ടും
അളിഞ്ഞൊന്ന്
പെറ്റതിന്
ഭാരമാകും.
തോളില്‍
തലകീഴേത്തൂങ്ങി
അനാശ്യാസകഥകള്‍
പറഞ്ഞ്

മറ്റൊന്ന്
എന്നേയും
നാറ്റിക്കും.


ഒന്നും രണ്ടും:
അങ്ങനെയങ്ങനെ
ഞങ്ങള്‍
ചരിത്രത്തിന്റെ
പാണന്മാരാകും.