Monday, June 30, 2008

ജലമരണം

ചേറിന്‍‌റെ ചൊവയുള്ള വെള്ളം
വായും മൂക്കുമടച്ചപ്പോള്‍
ഒന്നാം കുമിളയില്‍ പൊട്ടിയത്
പറഞ്ഞു പറഞ്ഞു പാട്ടായൊരു
പൊട്ടക്കഥ
രണ്ടാം കുമിള പറഞ്ഞത്
ദൈവമേ നിന്നെയിനിയാരു
പോറ്റുമെന്ന്
മൂന്നാം കുമിള....

കപ്പയ്ക്ക് മൂട് കെളയ്ക്കണ
ഗോപാലപിള്ളേച്ചനും
മിണ്ടാട്ടമില്ലാതെ ബീഡി തെറുക്ക്ണ
ഭാസ്ക്കരന്‍ ചേട്ടനും
തെങ്ങേല്‍ നടന്ന് കയ്‌റണ
ഗോപ്യേട്ടനും
കലഹിച്ച് കലഹിച്ച് നടക്ക്ണ
പട്ടാളം ചെല്ലമ്മ്യേച്ചിയും
പെണ്ണും പയ്യും ക്ടാവും
എല്ലാരുമെല്ലാരും പറഞ്ഞ്

ഓന്‍ പോണേ പോട്ട്
ഭൂമിക്ക് ഭാരമൊഴിഞ്ഞ്

പാതിരാസമയം
ചൂണ്ടയിട്ട്
മീന്‍ കൊത്തി
നില തെറ്റി
അങ്ങനെ പറ്റീതാണ്‍

മൂന്നാം കുമിള പൊട്ടീല്ല
കണ്ണ് തുറിച്ച്
വയറ് വീര്‍ത്ത്
മീന്‍ കൊത്തി
ചീഞ്ഞളിഞ്ഞ്
പകുതി പൊങ്ങിയൊഴുകി നടക്കണ്‌ണ്ടിപ്പ്‌‌ളും
ശവങ്ങള്‍
ശല്യങ്ങള്‍

Sunday, June 29, 2008

തെരുവില്‍ നിന്ന് അപ്രത്യക്ഷമായ നഗരം

കവിതയൊന്നും വരുന്നില്ല
വന്നത് കുറച്ച് പൊടിപടലങ്ങള്‍
അഴുക്കുവണ്ടിയുടെ വിളികള്‍
പോയത്
വൈകുന്നേരമഞ്ചരയ്ക്ക്
നാവ് തണുപ്പിക്കുന്ന രുചികളും
പതിവിന്‍‌റെ പുഞ്ചിരിയും
കുഴഞ്ഞ് കൂട്ടു കൂടി നടക്കുമ്പോള്‍
ഇരുട്ടില്‍ മൂത്രമണമുള്ള മതില്‍ ചേര്‍ന്ന്
വിശപ്പിന്‍‌റെ നോട്ടമെറിയുന്ന നിഴലും
നനഞ്ഞു കെട്ട വഴിവിളക്കുകളും

മണങ്ങളും രുചികളും കാറ്റും വെളിച്ചവും
വിലക്കിയൊരു നഗരത്തില്‍
അഴുക്ക് ചാലില്‍ ഒരു കവിത
വീണൊഴുകി പോയാലെന്താണ്‍?

Sunday, June 8, 2008

പണ്ടെങ്ങാനും പറഞ്ഞു കേട്ടിരുന്നത്

ഉവ്വ്
മെല്ലെ മുകളിലേക്ക്
തഴച്ച് വളരാനീ-
ക്കുഞ്ഞ് കുരുന്നുകള്‍
വേരുകള്‍ നീട്ടി-
പ്പരതിയുറപ്പിക്കുന്നത്
എല്ലുകളൂര്‍ന്ന്
ഈര്‍പ്പമുറങ്ങുന്ന
പഴഞ്ചന്‍ ഫോസില്‍ കിടക്കകളില്‍

അമ്പിളിയാകാശം കണ്ട്
മാമുണ്ട് വളരുന്നത്
പണ്ടെങ്ങോ
വിഷം കുടിച്ച് മരിച്ച
ചില അമ്മമാരുടെ
മടിത്തട്ടില്‍

കരി പുരണ്ട
രാവിന്‍റെയുഷ്ണത്തില്‍
തല കുമ്പിട്ട്
പൂത്തു വാടിയ
പൂക്കളെക്കൊഴിക്കുമ്പോള്‍
വിയര്‍പ്പാറ്റാന് വീശുന്നത്
കഥ പറഞ്ഞുറക്കിയിട്ടപ്പുറം
അടിവയറിന്റെ ക്രൌര്യങ്ങളില്‍
തിണര്‍ക്കുന്ന ‍ബലിയുടെ
അസ്വസ്ഥനിശ്വാസങ്ങള്‍

ഒടുവില്‍
തൊലിയുരിഞ്ഞ്
അടരടര്‍ന്ന്
തല തകര്‍ന്ന് വീഴുമ്പോള്‍
കേള്‍ക്കാം
ഭാവിയുടെ ഫോസിലുകള്‍
ജീര്‍ണ്ണതയുടെ ഭാഷയില്‍
ജൈവവ്യവസ്ഥയുടെ
പുതിയോരിതിഹാസം വായിക്കുന്നത്

എല്ലാമപ്പോഴേക്കും
ഒരു നുണക്കഥയായാല്‍ മതിയായിരുന്നു.

Saturday, June 7, 2008

കോഴിയിറച്ചി

കുടുംബത്ത്
ഭരദേവതകള്‍ക്ക്
ഗുരുസി കഴിച്ചിരുന്നത്
കെട്ടു പൊട്ടിപ്പെയ്യാന്‍ വിമ്മുന്ന
കര്‍ക്കിടക വാവിനായിരുന്നു‍

വല്യച്ഛനുണ്ടായിരുന്നപ്പോള്‍
വെട്ടിയിരുന്നത്
ഉശിരന്‍ പൂവന്‍‌കോഴിയെ
പിടലിയില്‍ നിന്നും
ചോര ചീറ്റിച്ച്
ഇവിടെപ്പിടഞ്ഞ്
അവിടേക്ക് തെറിച്ച്

ഭരദേവതകളും ഉറഞ്ഞിട്ടുണ്ടാവണം

പാതിരാത്രിക്കുണ്ടാക്കുന്ന
കോഴിക്കറിയും കള്ളും കഴിക്കുമ്പോള്‍
എങ്ങനുണ്ടെടാ പട്ടിക്കുഞ്ഞേന്ന്
വല്യച്ഛന്‍ ചോദിക്കുമായിരുന്നു

ഇപ്പോള്‍ വെട്ടുന്നത് കുമ്പളങ്ങ
ചുണ്ണാമ്പും മഞ്ഞളും
ചുവപ്പ് ഗുരുസി

വല്യച്ഛനിപ്പോള്‍ കുമ്പളങ്ങ മതിയോ ആവോ?
--------------------------------------------------------------
വല്യച്ഛന്‍ മരിച്ചിട്ട് 9 വര്‍ഷം കഴിഞ്ഞു.