Friday, October 19, 2007

തൊടിയില് നിന്നും വീട്ടിലേക്ക്

വീടിന് താഴേ
മൂന്ന് തട്ടായിട്ട് തൊടി,
താഴത്തെത്തൊടിയില്‍
കുഞ്ഞിലേ കളിക്കുമ്പോള്‍
ആള്‍പ്പൊക്കത്തിലസംബ്ലി കൂടി-
ക്കുറെ കപ്പച്ചെടികള്‍.
കപ്പ പറിച്ച്
തരിശാക്കുമ്പോള്‍ കാണാം
ദൂരെ പഴഞ്ചന്‍ ചിറ,
ചിറയ്ക്കുയരെ പാലം.
തൊടിക്ക് നടുക്ക്
കപ്പത്തലപ്പ് വെട്ടിയിട്ട് നിറയ്ക്കുന്ന,
തലങ്ങും വിലങ്ങും
മണ്ടന്‍ ചേരകള്‍ നീന്തുന്ന
പൊട്ടക്കിണര്‍.

ഈര്‍ക്കില്‍ത്തുമ്പില്‍
മച്ചിങ്ങ കോര്‍ത്തെറ്റി-
പ്പറത്തുമ്പോഴാണ്-
പെരുമരക്കൊമ്പത്തൊരു
കാക്കക്കൂട്.
കുതൂഹലം
തോട്ടിക്കമ്പിലേറി-
ക്കുത്തിച്ചാടിച്ചപ്പോളതില്‍
തൂവല്‍ മുളയ്ക്കാത്ത,
അമ്മ
ഇര തപ്പാന്‍ പോയൊരു
കാക്കക്കുഞ്ഞ്.
എടുത്തപ്പോള്‍
വയറ് പൊട്ടിക്കുടല്‍ ചാടി-
ച്ചത്തിരിക്കുന്നു.

ചോര കയ്യില്‍പ്പറ്റിയപ്പോളറപ്പ് തോന്നി
കിണറ്റിലിട്ടു.
വട്ടയിലയില്‍
കൈ കഴുകുമ്പോള്‍
പനിക്കോള്‍ പിടിച്ചൊരാകാശം
തുമ്മുന്നു.
കാല്‍പ്പുറക് തണുക്കും മുന്‍പ്
ഒന്ന്, രണ്ടെന്നെണ്ണി
തൊടികള്‍
കുതിച്ച് കയറി
കുശിനിപ്പുരയിലെ
തൈല മണം
പിടിക്കാന്‍ നില്‍ക്കാതെ,
തൊഴുത്തിലെ
വൈക്കോലിനൊടു
ചൊറിയാന്‍ നില്‍ക്കാതെ
അടുക്കളയില്‍ക്കൂടി
പാഞ്ഞുമ്മറത്തെത്തിയപ്പോള്‍
വഴിയിലെ
ചെമ്മണ്ണിനേയെടുത്തോണ്ട് പോകുന്നു
വലിയൊരു മഴ,
ഒരു കുഞ്ഞുറുമ്പിനെക്കൊന്നതിന്റെ
പുളി കുടിച്ചോണ്ട്.

Monday, October 8, 2007

ചിലതൊക്കെ

കാല് പോലും കഴുകാതെ
കയറി വന്നു.
മയക്കത്തില്‍
ചിരിച്ചതും കരഞ്ഞതു-
മൊന്നുമറിഞ്ഞില്ല.
പിന്നെ നോക്കിയപ്പോള്‍
പക്ഷി കാഷ്ഠിച്ച പോലെ
കുറച്ച്
മുള്ളുകളും തോടുകളും മാത്രം.
സ്ഖലിച്ച്
പോയതായിരിക്കാമെല്ലാമല്ലേ?

Monday, October 1, 2007

ഞണ്ട്‌

ചുവടുകളില്‍
സമയത്തേയും ദൂരത്തേയും
വിപരീത ദിശയില്‍
ദൂരേക്കു ദൂരെ-
യാപേക്ഷികമായി
ളക്കുന്നത്‌
ഭൌതികശാസ്ത്രമാണ്,
കുഴി കുത്തിയതി-
ലൊളിക്കുന്നവണ്റ്റെ ധര്‍മശാസ്ത്രം.