Sunday, May 15, 2011

തെരുവില്‍ നിന്ന് നഷ്ടമായ നഗരമേ നിന്റെ ഷറപോവന്‍ സന്ധ്യകള്‍

ലംബവും തിരശ്ചീനവും തെറ്റിയൊരു നഗരത്തില്‍
ഈച്ചയിട്ടു പഴക്കിയ മുന്തിരിവീഞ്ഞ് കുടിക്കാന്‍
ഉപ്പൂറ്റി പറിഞ്ഞു നടക്കുന്നു ഞാൻ.

വെയിൽ വീണു കരിഞ്ഞ കാഴ്ചയ്ക്കു മുന്‍പിലൊരു 
തെരുവിന്റെ നീളം
നൂലു പോലെ
നീണ്ടു വലിഞ്ഞ്‌ കണ്ണില്‍ കിഴിയുന്നു.

നഗരമേ നഗരമേ
നടന്നു കുഴഞ്ഞൊരീ ശുഷ്കമാമൂരിൽ
കവിതയൊന്നുമേ വരുന്നില്ല,
വന്നത് കുറച്ച് പൊടിപടലങ്ങളും,
അഴുക്കുവണ്ടിയുടെ വിളികളും,
വൈകുന്നേരം നാവ് തരിപ്പിക്കുന്ന ക്ഷാരദ്രവങ്ങളും,
കുഴഞ്ഞ് കൂട്ടു കൂടി നടക്കുമ്പോള്‍
ഇരുട്ടില്‍ മൂത്രമണമുള്ള മതില്‍ ചേര്‍ന്ന്
വിശപ്പിന്‍‌റെ നോട്ടമെറിയുന്ന നിഴലും,
നനഞ്ഞു കെട്ട വഴിവിളക്കുകളും
ദുരിതത്തിൻ്റെ കറുത്തയിടുക്കുവഴികളും.

മദ്യശാലയില്‍ പണമേശയ്ക്കപ്പുറം കരഞ്ഞ്, ചിരിച്ച് നീലഫ്രില്ല് പാവാടയുടുത്ത്
മരിയാ നീയും നിന്റെ കവിളില്‍ വിളറുന്ന നിയോണ്‍ വസന്തവും

മുന്തിരി വീഞ്ഞേ, മുന്തിരിക്കുഞ്ഞേ
മധുരം തിമിട്ടിത്തിമിട്ടി ചഷകത്തിന്മേല്‍ പതഞ്ഞു തൂവി
കാല്‍നടവഴികളില്‍ മണം പിടിച്ചെനിക്ക് മീതേയൊഴുക്

മധുര മരിയാ മുന്തിരിവീഞ്ഞേ
മുന്തിരിപ്പാടത്ത് നീ പെറ്റ ദൈവക്കനിയെവിടെ മുന്തിരിവീഞ്ഞേ
റാക്കേ റാക്കേ റാക്കെവിടേയെന്ന് പാടിപ്പാടി
റാക്കേ റാക്കേയിങ്ങനെ വട്ടം കറക്കാതെയെന്ന് പാടിപ്പാടി
മരിയാ നീയൊരു മേശയില്‍ നിന്നും മറ്റൊന്നിലേക്കൊഴുമ്പോള്‍,
വീഞ്ഞ് ചുരത്താത്ത നിന്റെ വിശുദ്ധമുലകള്‍ തെറിച്ചു പായുമ്പോള്‍,
ഇടം വലമാടുന്ന കുഞ്ഞ് പെന്‍ഗ്വിന്‍ തലകള്‍ കുഴഞ്ഞ് കുഴഞ്ഞ് കരയുമ്പോള്‍,

മരിയാ മധുരനൊമ്പരമറിയാ
മുകള് പെരുക്കിയര കുറുകിയ ചഷകത്തില്‍
വടിവൊത്ത കുമിളകള്‍ മെനഞ്ഞു നീ വാ
നിന്റെയിരമ്പുന്ന പിടച്ചിലുകളേ
ഒരു ഫ്രഞ്ചുമ്മയിലെൻ്റെ വായിൽ നീ പാടിത്തന്ന പാനകളേ
മുന്തിരിമണമുള്ള വിലാപങ്ങളേ

പ്രിയമുള്ളവളേ
എന്റെ കരള് പിഴിഞ്ഞെടുത്ത ചാറാണ് നിന്നെ ചുവപ്പിക്കുന്നത്
എന്റെ കരള് കരിഞ്ഞ വേവാണ് നിന്റെ കടലുകള്‍ കുടിച്ച് വറ്റിക്കുന്നത്
പ്രിയമുള്ളവളേ നീയൊരു വേശ്യ
നിന്നെ പ്രണയിക്കാന്‍ മാത്രം ഞാനൊരു പെണ്ണാകും
നമ്മുടെയുടല്‍
അഴിഞ്ഞഴിഞ്ഞൊഴുകുന്ന നമ്മുടെയുടല്‍,
മരിയാ തീ തിളയ്ക്കുന്ന നമ്മുടെയുടല്‍
എന്റെ ദേഹത്തലഞ്ഞലഞ്ഞൊഴുകുന്ന തെരുവുകളില്‍ നീയഴിഞ്ഞാടി നടക്കുക
നീ പതഞ്ഞൊഴുകുന്ന വഴികളില്‍
എന്റെ ചുണ്ടുകളില്‍
നീ നട്ടു വളര്‍ത്തിയ അവീന്‍ പൂക്കള്‍ മണക്കട്ടെ
ഇരുശിശുക്കളെ പോല്‍ നിര്‍ലജ്ജം പുണര്‍ന്ന് നാം കരള്‍ കക്കി തിമിട്ടട്ടെ

റാക്കേ റാക്കേ റാക്കേയിങ്ങനെ വട്ടം കറക്കാതെയെന്ന് കരഞ്ഞാലു-
മൊടുവിൽ കറങ്ങിക്കറങ്ങിയൊടുവിൽ നാം
മരിയാ നീയും ഞാനും നമ്മുടെയീ കത്തിത്തീ പിടിച്ചൊരീ വാഴ്‌വും തട്ടിത്തൂവി വീഴില്ലേ
വീണൊഴുകിയുമുലഞ്ഞും വരണ്ടുമൊരു
അഴുക്കുചാലിൽ വീണുടയില്ലേ

മരിയാ, അന്നേരമെൻ മരിയാ
ലംബവും ചതുരവുമെത്താത്ത നമ്മുടെ പുല്‍പ്പായില്‍
നിനക്കു പുറം തിരിഞ്ഞ്‌ കാശു കടം പറയും,
കരയും ഞാന്‍.

മരിയാ നീയും ഞാനുമീ നഗരവുമൊന്നും പണ്ടേ നേരെയല്ല
പുലഭ്യമാടിക്കൊണ്ട്‌
നീയെങ്ങെനെയീയമ്ലം പെയ്ത്  പുകയുമീ
തെരുവിലേയ്ക്ക് തിരികെപ്പോകും?

മരിയാ റാക്കൊഴിക്കും മറിയാ
മണങ്ങളും, രുചികളും, കാറ്റും, വെളിച്ചവും വിലക്കിയൊരു നഗരത്തില്‍
അഴുക്ക് ചാലില്‍ ഒരു കവിത വീണൊഴുകി പോയാലെന്താണ്?


Monday, October 5, 2009

ഇത്തിത്താനത്തെ പശു

ഇത്തിത്താനത്തൊരിക്കല്‍
ഒരു കുറ്റിയും
അതിനറ്റത്തൊരു കയറും
കയറിനറ്റത്തൊരു പശുവുമുണ്ടായിരുന്നു.

ഇത്തിത്താനത്ത് പിന്നൊരിക്കല്‍
ഒരു കുറ്റിയും
അതിനറ്റത്തൊരു കയറുമുണ്ടായിരുന്നു.
കയറിന്നറ്റത്തെ പശുവിനെ മാത്രം കാണ്മാണ്ടായി.

ഇത്തിത്താനത്ത് പിന്നെയുമൊരിക്കല്‍
ഒരു കുറ്റി മാത്രമുണ്ടായിരുന്നു.
കുറ്റിക്കറ്റത്തെ കയറും
കയറിന്നറ്റത്തെ പശുവിനെയും കാണ്മാണ്ടായി.

ഇത്തിത്താനത്ത് പിന്നെപ്പിന്നൊരിക്കല്‍
ഒരു കുറ്റിയും
കുറ്റിക്കറ്റത്തെ കയറും
കയറിന്നറ്റത്തെ പശുവിനെയും കാണ്മാണ്ടായി.

ഇല്ലാത്തൊരു കുറ്റിക്കും
കുറ്റിക്കറ്റത്തില്ലാത്തൊരു കയറിനും
കയറിന്നറ്റത്തില്ലാത്തൊരു പശുവിനുമിടയ്ക്ക്
ഒരിത്തിത്താനമൊരിക്കലെന്തിനെന്ന് ചോദിച്ച് കളയല്ലേ.

Sunday, October 4, 2009

കടത്തി വിട്ടവയ്ക്കപ്പുറത്തേക്ക് കടന്നു പോയവന്‍



വിഷമമുണ്ടാക്കുന്നതെന്തും ജീവിതത്തിലേക്ക് കയറി വരുന്നത് ഒരു മഴച്ചാറ്റല്‍ പോലെയായിരുന്നു. മൂന്നു ദിവസമായി ഇവിടെ മൂടിക്കെട്ടി മഴ പെയ്യുന്നു. പെയ്ത് കരഞ്ഞു തീര്‍ന്നു പോയപ്പോള്‍ കൂടെ നീയും പോയി എന്ന വാര്‍ത്തയാണ് കയറി വന്നത്.
ജ്യോനവന്‍ said...

കടത്തിവിട്ടവയ്ക്കപ്പുറത്തേയ്ക്കു കടന്നുകളഞ്ഞ 'സൗഹൃദത്തിന്റെ' നല്ലൊരു കവിത.
വാടില്ല. തീര്‍ച്ച.


ഒരിക്കല്‍ നീയെനിക്ക് എഴുതിയ ഈ വാചകം പോലെ നീ നെയ്ത അദൃശ്യമായ സ്നേഹത്തിന്‍‌റെ നൂലിഴ, എത്ര നേര്‍ത്തതെങ്കിലും, പൊട്ടാത്ത ആ നൂലിഴ മാത്രം മതിയല്ലോ ഇനിയൊരിക്കലും പൊട്ടക്കലത്തില്‍ നിന്‍റെ പുതിയൊരു കവിത കാണാന്‍ പറ്റില്ല എന്ന് ഞങ്ങളെ നോവിക്കാന്‍‌‌ .

Thursday, September 17, 2009

പ്രണയം ഒരു ബോറന്‍ ഫ്രെയിം

പ്രണയമേ
നീ വരൂ
നമുക്കീ പളുങ്ക് കൊട്ടാരങ്ങള്‍
ഒന്നൊഴിയാതെ തച്ചുടയ്ക്കാം
ഗന്ധകം മണക്കുന്ന പൂന്തോട്ടങ്ങള്‍
തീ കൊടുത്തു രസിക്കാം
സ്വസ്ഥതയുടെ താഴ്വാരങ്ങള്‍
ഓരോ പിടി മണ്ണു കൊണ്ടു നിറയ്ക്കാം

പ്രണയമേ
പറഞ്ഞാലുമെഴുതിയാലും തീരാത്ത
നൊമ്പരങ്ങളുടെ അസമവാക്യമേ

പുളയുന്ന ഉടലുകളില്‍
നാഗങ്ങള്‍ പൂക്കുമ്പോള്‍
നാഭികള്‍ ചുറ്റി
കിതപ്പുകളുരഗസഞ്ചാരം ചെയ്യുമ്പോള്‍
വല പൊട്ടിയൊരു ചിലന്തിയൂര്‍ന്ന്
നെഞ്ചുകളില്‍ കൂടു കൂട്ടുമ്പോള്‍
വിഷലിപ്തമാത്രകളില്‍
നീ പെറ്റ കുഞ്ഞുങ്ങളെ
നീ തന്നെ തിന്നു കൂട്ടുമ്പോള്‍

പ്രണയമേ
വെറുത്തിഷ്ട്പ്പെട്ടു പോകുന്ന
പ്രാണന്‍റെ നിര്‍ധാരണമൂല്യമേ

നീ വരൂ
നമുക്കീ ജീവന്‍‌റെ
ചന്ദന വാതിലടച്ചിടാം
നീര്‍വറ്റി വരളുമ്പോള്‍
പിരിയുന്ന സങ്കടങ്ങളാകാം
ഇരുദിക്കിലും തിരിയുന്ന കാറ്റിന്‍റെ ചില്ലകളിലെ
ഇരുളില്‍ കരയുന്ന മൌനങ്ങളാകാം

പ്രണയമേ

Friday, August 28, 2009

ബൂലോക കവിത ഓണപ്പതിപ്പ്

ഉറക്കം പോലെ, കമ്പിളിപ്പുതപ്പുപോലെ, പച്ചനിറം പോലെ, മഴനനഞ്ഞ പറമ്പുപോലെ, സുഖകരമായ സന്തോഷത്തിന്റെ പൊന്നോണം താങ്കള്‍ക്കു നേര്‍ന്നുകൊണ്ട്, ഓണത്തിന്റെ സമൃദ്ധിയിലേക്ക് അക്ഷരങ്ങളുടെ ഈ നിറവിനെ സമര്‍പ്പിക്കുന്നു.
ബൂലോക കവിത ഓണപ്പതിപ്പ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, May 10, 2009

ഹൃദയങ്ങള്‍ വഴി തെറ്റുന്നത്

ഒരു ചൂളംവിളിയുടെ വളവിനപ്പുറത്ത് 
രണ്ടു പാളങ്ങള്‍ സ്വപ്നങ്ങളിലേക്ക് 
കൂപ്പു കുത്തുന്നതറിയാതെ
അതിനുമിപ്പുറം 
കണ്ണടച്ചിരുട്ടാക്കിയൊരു തുരങ്കത്തിലൊരാള്‍
സ്വപ്നത്തിലേക്ക് കൂട്ടു പോരാനൊരുങ്ങുന്നതറിയാതെ
നടന്നുമിരുന്നും കിടന്നും മടുത്ത കുറെ ഹൃദയങ്ങള്‍
ഉള്ളിത്തൊലിസ്വപ്നങ്ങള്‍ കാണുമ്പോള്‍
കടലാസ് തുളച്ചൊരു വാക്ക്
അപ്പുറമിപ്പുറം കടക്കുമ്പോലെ
ഐസ് മിഠായി നുണഞ്ഞ് ചുവന്ന നാവിലൊരു
തണുത്ത കൂക്കി വിളിയുമായിയൊരു തീവണ്ടിയൊന്ന് വളവു തിരിയുമ്പോള്‍
ശലഭങ്ങളുടെ ചിറകിലുരുമ്മിയിരിയ്ക്കുന്ന
കുഞ്ഞുഹൃദയങ്ങളെങ്ങനെ മിടിച്ചുവെന്ന് പിന്തിരിഞ്ഞ് നോക്കുമ്പോള്‍