Monday, October 5, 2009

ഇത്തിത്താനത്തെ പശു

ഇത്തിത്താനത്തൊരിക്കല്‍
ഒരു കുറ്റിയും
അതിനറ്റത്തൊരു കയറും
കയറിനറ്റത്തൊരു പശുവുമുണ്ടായിരുന്നു.

ഇത്തിത്താനത്ത് പിന്നൊരിക്കല്‍
ഒരു കുറ്റിയും
അതിനറ്റത്തൊരു കയറുമുണ്ടായിരുന്നു.
കയറിന്നറ്റത്തെ പശുവിനെ മാത്രം കാണ്മാണ്ടായി.

ഇത്തിത്താനത്ത് പിന്നെയുമൊരിക്കല്‍
ഒരു കുറ്റി മാത്രമുണ്ടായിരുന്നു.
കുറ്റിക്കറ്റത്തെ കയറും
കയറിന്നറ്റത്തെ പശുവിനെയും കാണ്മാണ്ടായി.

ഇത്തിത്താനത്ത് പിന്നെപ്പിന്നൊരിക്കല്‍
ഒരു കുറ്റിയും
കുറ്റിക്കറ്റത്തെ കയറും
കയറിന്നറ്റത്തെ പശുവിനെയും കാണ്മാണ്ടായി.

ഇല്ലാത്തൊരു കുറ്റിക്കും
കുറ്റിക്കറ്റത്തില്ലാത്തൊരു കയറിനും
കയറിന്നറ്റത്തില്ലാത്തൊരു പശുവിനുമിടയ്ക്ക്
ഒരിത്തിത്താനമൊരിക്കലെന്തിനെന്ന് ചോദിച്ച് കളയല്ലേ.

Sunday, October 4, 2009

കടത്തി വിട്ടവയ്ക്കപ്പുറത്തേക്ക് കടന്നു പോയവന്‍



വിഷമമുണ്ടാക്കുന്നതെന്തും ജീവിതത്തിലേക്ക് കയറി വരുന്നത് ഒരു മഴച്ചാറ്റല്‍ പോലെയായിരുന്നു. മൂന്നു ദിവസമായി ഇവിടെ മൂടിക്കെട്ടി മഴ പെയ്യുന്നു. പെയ്ത് കരഞ്ഞു തീര്‍ന്നു പോയപ്പോള്‍ കൂടെ നീയും പോയി എന്ന വാര്‍ത്തയാണ് കയറി വന്നത്.
ജ്യോനവന്‍ said...

കടത്തിവിട്ടവയ്ക്കപ്പുറത്തേയ്ക്കു കടന്നുകളഞ്ഞ 'സൗഹൃദത്തിന്റെ' നല്ലൊരു കവിത.
വാടില്ല. തീര്‍ച്ച.


ഒരിക്കല്‍ നീയെനിക്ക് എഴുതിയ ഈ വാചകം പോലെ നീ നെയ്ത അദൃശ്യമായ സ്നേഹത്തിന്‍‌റെ നൂലിഴ, എത്ര നേര്‍ത്തതെങ്കിലും, പൊട്ടാത്ത ആ നൂലിഴ മാത്രം മതിയല്ലോ ഇനിയൊരിക്കലും പൊട്ടക്കലത്തില്‍ നിന്‍റെ പുതിയൊരു കവിത കാണാന്‍ പറ്റില്ല എന്ന് ഞങ്ങളെ നോവിക്കാന്‍‌‌ .

Thursday, September 17, 2009

പ്രണയം ഒരു ബോറന്‍ ഫ്രെയിം

പ്രണയമേ
നീ വരൂ
നമുക്കീ പളുങ്ക് കൊട്ടാരങ്ങള്‍
ഒന്നൊഴിയാതെ തച്ചുടയ്ക്കാം
ഗന്ധകം മണക്കുന്ന പൂന്തോട്ടങ്ങള്‍
തീ കൊടുത്തു രസിക്കാം
സ്വസ്ഥതയുടെ താഴ്വാരങ്ങള്‍
ഓരോ പിടി മണ്ണു കൊണ്ടു നിറയ്ക്കാം

പ്രണയമേ
പറഞ്ഞാലുമെഴുതിയാലും തീരാത്ത
നൊമ്പരങ്ങളുടെ അസമവാക്യമേ

പുളയുന്ന ഉടലുകളില്‍
നാഗങ്ങള്‍ പൂക്കുമ്പോള്‍
നാഭികള്‍ ചുറ്റി
കിതപ്പുകളുരഗസഞ്ചാരം ചെയ്യുമ്പോള്‍
വല പൊട്ടിയൊരു ചിലന്തിയൂര്‍ന്ന്
നെഞ്ചുകളില്‍ കൂടു കൂട്ടുമ്പോള്‍
വിഷലിപ്തമാത്രകളില്‍
നീ പെറ്റ കുഞ്ഞുങ്ങളെ
നീ തന്നെ തിന്നു കൂട്ടുമ്പോള്‍

പ്രണയമേ
വെറുത്തിഷ്ട്പ്പെട്ടു പോകുന്ന
പ്രാണന്‍റെ നിര്‍ധാരണമൂല്യമേ

നീ വരൂ
നമുക്കീ ജീവന്‍‌റെ
ചന്ദന വാതിലടച്ചിടാം
നീര്‍വറ്റി വരളുമ്പോള്‍
പിരിയുന്ന സങ്കടങ്ങളാകാം
ഇരുദിക്കിലും തിരിയുന്ന കാറ്റിന്‍റെ ചില്ലകളിലെ
ഇരുളില്‍ കരയുന്ന മൌനങ്ങളാകാം

പ്രണയമേ

Friday, August 28, 2009

ബൂലോക കവിത ഓണപ്പതിപ്പ്

ഉറക്കം പോലെ, കമ്പിളിപ്പുതപ്പുപോലെ, പച്ചനിറം പോലെ, മഴനനഞ്ഞ പറമ്പുപോലെ, സുഖകരമായ സന്തോഷത്തിന്റെ പൊന്നോണം താങ്കള്‍ക്കു നേര്‍ന്നുകൊണ്ട്, ഓണത്തിന്റെ സമൃദ്ധിയിലേക്ക് അക്ഷരങ്ങളുടെ ഈ നിറവിനെ സമര്‍പ്പിക്കുന്നു.
ബൂലോക കവിത ഓണപ്പതിപ്പ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, May 10, 2009

ഹൃദയങ്ങള്‍ വഴി തെറ്റുന്നത്

ഒരു വളവിനപ്പുറത്ത് പാളങ്ങള്‍
സ്വപ്നങ്ങളിലേക്ക് കൂപ്പു കുത്തുന്നതറിയാതെ
അതിനുമിപ്പുറം കണ്ണടച്ചിരുട്ടാക്കിയൊരു
തുരങ്കത്തിലൊരാള്‍
സ്വപ്നത്തിലേക്ക് കൂട്ടു പോരാനൊരുങ്ങുന്നതറിയാതെ
നടന്നുമിരുന്നും കിടന്നും
കുറെ ഹൃദയങ്ങള്‍
ഉള്ളിത്തൊലി സ്വപ്നങ്ങള്‍ കാണുമ്പോള്‍
കടലാസ് തുളച്ചൊരു വാക്ക്
അപ്പുറമിപ്പുറം കടക്കുമ്പോലെ
ഐസ് മിഠായി നുണഞ്ഞ് ചുവന്ന നാവിലൊരു
തണുത്ത കൂക്കി വിളിയുമായി തീവണ്ടി വളവു തിരിയുമ്പോള്‍
ശലഭങ്ങളുടെ ചിറകില്‍ ഉരുമ്മിയിരിക്കുന്ന ഹൃദയങ്ങള്‍
എങ്ങനെ മിടിച്ചുവെന്ന് പിന്തിരിഞ്ഞ് നോക്കുമ്പോള്‍

Wednesday, February 18, 2009

നൊമ്പരം

നാട്ടിലെത്തി വീടിന്‍‌റെ മുന്‍പിലെ
ചെമ്മണ്‍‌വഴിയില്‍ കൂടി
മുണ്ട് മാടിക്കുത്തി നടക്കുമ്പോഴാണ്
കാല്‍‌വിരല്‍ ഒരു കല്ലില്‍ തട്ടി
ചോര വന്നത്.
കല്ല് തെറിച്ച് മാറിയിടത്ത്
ഒരു തുമ്പപ്പൂ.
ഒന്നു നൊന്തെങ്കിലെന്താ?

Saturday, February 14, 2009

ആട്ടിറച്ചിയുടെ കാമുകന്‍ : ഒരു പോസ്‌റ്‌റ് വാലന്‍റൈന്‍ കവിത

ആട്ടിറച്ചി : 1 കിലോ
മഞ്ഞള്‍പ്പൊടി : 1 1/2 ടീ സ്പൂണ്‍
മുളകുപൊടി : 2 1/2 ടീസ്പൂണ്‍
കുരുമുളകു പൊടി : 1 ടീ സ്പൂണ്‍
ഗരം മസാല : 1/2 ടീ സ്പൂണ്‍
ഇറച്ചി മസാല : 2 1/2 ടീ സ്പൂണ്‍
സബോള ചെറുതായി അരിഞ്ഞത് : 1
ഏലയ്ക്ക പൊടിച്ചത് : 2-4
കറുവപ്പട്ട : ഒരു ചെറിയ കഷണം
ഗ്രാമ്പൂ : 3-6
ബേ ലീഫ് പിച്ചിക്കീറിയത് : 1
എണ്ണ : 2 ടേബിള്‍ സ്പൂണ്‍
കടുക് : 1/2 ടേബിള്‍ സ്പൂണ്‍
ഉപ്പ് : 1 1/2 - 2 ടേബിള്‍ സ്പൂണ്‍
------------------------------------
മട്ടണ്‍ ഫ്രെഷ് ആണെങ്കില്‍ കഴുകിയെടുത്തിട്ട് 1/2 ടീ സ്പൂണ്‍ മഞ്ഞള്‍ പൊടിയും 1/2 ടീ സ്പൂണ്‍ മുളകുപൊടിയും 1/2 ടീസ്പൂണ്‍ ഉപ്പും പുരട്ടി അര മണിയ്ക്കൂറ് വയ്ക്കുക. ഫ്രെഷ് അല്ലെങ്കില്‍ ഒരു പ്രെഷര്‍ കുക്കറില്‍ ഇട്ട് 1/2 ടീ സ്പൂണ്‍ മഞ്ഞള്‍ പൊടിയും 1/2 ടീ സ്പൂണ്‍ മുളകുപൊടിയും 1/2 ടീസ്പൂണ്‍ ഉപ്പും കൂടി ഇട്ട് ഒരു വിസില്‍ അടിക്കുന്നത് വരെ വേവിക്കുക. വിസില്‍ അടിച്ചാലുടന്‍ തന്നെ കുക്കര്‍ തണുത്ത പൈപ്പ് വെള്ളത്തില്‍ പിടിക്കുക. പ്രെഷര്‍ പെട്ടെന്ന് റിലീസ് ആകും. കുക്കറിന്‍‌റെ മൂടി തുറന്ന് വെള്ളം ഊറ്‌റിക്കളയുക.
ഒരു വലിയ നോണ്‍ സ്‌റ്‌റിക്ക പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടായാലുടനെ കടുകിട്ട് പൊട്ടിക്കുക. സബോള അതിലേക്കിട്ട് ചെറു തീയില്‍ വഴറ്‌റുക. കൂടെ ഏലയ്ക്ക പൊടിച്ചതും ബേ ലീഫും കറുവപ്പട്ടയും ഗ്രാമ്പൂവും ഇട്ട് മൂപ്പിക്കുക. സബോള സ്വര്‍ണ്ണ നിറമാകുമ്പോള്‍ 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും 1 ടീസ്പൂണ്‍ മുളകുപൊടിയും ഇട്ട് മൂപ്പിക്കുക. അതിലേയ്ക്ക് ഗരം മസാലയും ഇറച്ചിമസാലയും ഇട്ട് ചെറുതായി മൂപ്പിക്കുക (മസാല കറുത്തു പോകാന്‍ അനുവദിക്കരുത്). ഇതിലേയ്ക്ക് മട്ടണ്‍ ഇട്ട് 1/2 കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. നന്നായി ഇളക്കി ചെറിയ തീയില്‍ അടച്ച് വച്ച് വേവിക്കുക. ഇടയ്ക്കിടയ്ക്ക് അടിയ്ക്ക് പിടിക്കാതിരിക്കാനായിട്ട് ഇളക്കിക്കൊടുക്കണം. മട്ടണ്‍ കഷണത്തില്‍ നിന്ന് ഇറങ്ങി വരുന്ന വെള്ളം കൊണ്ട് തന്നെ മട്ടണ്‍ വേകണം. ചാറ് എല്ലാം നല്ലതു പോലെ വറ്‌റി കഷണത്തില്‍ പൊതിഞ്ഞിരിക്കണം. നല്ലതു പോലെ വെന്ത് ഒരു ഡാര്‍ക്ക് ബ്രൌണ്‍ കളര്‍ ആകുമ്പോള്‍ ഓവനില്‍ നിന്നും പാത്രം മാറ്‌റി ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി കൂടി ഇട്ട് നല്ല വണ്ണം ഇളക്കി മൂടി വയ്ക്കുക. ചോറിന്‍‌റെയും ചപ്പാത്തിയുടെയും കൂടെ നല്ലതാണ് ഈ ആട്ടിറച്ചി പിരളന്‍.
-------------------------------------------------------------
ഇങ്ങനെയൊക്കെയാണ് ബാച്ചിലേര്‍സ് വാലന്‍‌റൈന്‍ ദിനത്തില്‍ ഇറച്ചി വയ്ക്കുന്നത്.

Tuesday, January 20, 2009

ഒരു ഘടികാരത്തിന്‍റെ കഥ എപ്പിസോഡുകളായിട്ട്

കാര്യങ്ങളുടെ വരും വരായ്കകളുടെ
കൃത്യമായ അളവുകളില്‍
അസാദ്ധ്യ, സാദ്ധ്യതകളുടെ
ഊഹാപോഹങ്ങളില്‍
ടിക്ക്, ടിക്കെന്ന് ചുവട് വയ്ക്കുന്ന
ഒരു ഘടികാരമുണ്ട് ഞങ്ങടെ നാട്ടില്‍.
അതിന്‍റെ മണിയില്‍ തൂങ്ങിയിങ്ങനെ
ഇടത്തേക്കും വലത്തേക്കും
ഡിങ്ങ് ഡോങ്ങെന്നങ്ങ്
ആടുന്നതാണ് ഞങ്ങടെ രാഷ്ട്രീയം.

ഞങ്ങള്‍ തിന്നും, മൂത്രമൊഴിച്ചും, അപ്പിയിട്ടും ജീവിക്കുന്നത് തന്നെ
അതിങ്ങനെ കറങ്ങുന്നത് കൊണ്ടാണ്
ടിക്ക്, റ്റിക്കും ഡിങ്ങ്, ഡോങ്ങും മാറി മാറിക്കേട്ടാലേ
ഞങ്ങടെ ചോര തിളയ്ക്കുകയും ആറുകയും ചെയ്യൂ
ഘടികാരത്തിന്‍റെ ഓരോ മിനുട്ടും വച്ചാണ്
ഞങ്ങടെ ഹൃദയങ്ങള്‍ പ്രണയലോലമായി
70 പ്രാവശ്യം മിടിക്കുന്നത് തന്നെ.

തിന്നും കുടിച്ചും അങ്ങനെയിരിക്കെയാണ്
ഞങ്ങള്‍ കുറെ ചെറുപ്പക്കാര്‍ പെട്ടെന്ന്
തിരുത്തല്‍‌വാദികളായത്.

ആരോരുമറിയാതെ പാതിരായ്ക്ക് ഞങ്ങള്‍
ഘടികാരത്തിന്‍‌റെ സൂചി
മുന്നോട്ടും പുറകോട്ടുമെല്ലാം മാറ്റി വച്ചു.

ത്രില്ലടിച്ച് പിറ്റേന്ന് ചെന്ന് നോക്കുമ്പോള്‍
ഘടികാരം ടിക്ക് ടിക്കെന്ന് കൃത്യസമയത്ത് തന്നെ.

വെളുപ്പിനത്തെ ഞങ്ങടെ ശുദ്ധ‌ഉറക്കത്തിന്‍‌റെ അലസത
വെളിക്കിരിക്കാന്‍ പോയ വിരസതയേയും
കൂട്ട് പിടിച്ചൊപ്പിച്ച പണിയാണിതെന്ന്
ഞങ്ങള്‍ മണ്ടന്‍ വിപ്ലവകാരികള്‍ എങ്ങനെയറിയാനെന്ന്
ഘടികാരം ഡിങ്ങ് ഡോങ്ങെന്നൊരു ചിരി.

ഇപ്പോഴെല്ലാം പണ്ടത്തേതിന്‍‌റെ പിന്നത്തേത് തന്നെ
പോം പോമെന്ന് ഹോണടിക്കുന്ന മീന്‍‌കാരന്‍
മീന്‍ തലയ്ക്ക് മീശ വിറപ്പിച്ച് മ്യാവൂ മ്യാവൂന്ന് കരയുന്ന പൂച്ച
മണിക്കൂറുകള്‍ തെറ്റിയോടി കൃത്യസമയത്തെത്തുന്ന ഘടികാരം
ടിക്ക്, ടിക്ക്, ഡോങ്ങ്, ഡോങ്ങ്.

Monday, January 19, 2009

ചക്കയട

അയ്യത്ത്
ചക്കപ്പഴം വെട്ടിയിറക്കുമ്പോള്‍
മണം പിടിച്ചെത്തുമായിരുന്നു
മെലിഞ്ഞൊരു പെണ്ണ്
ചക്കക്കൊതിച്ചിയെന്ന് കളിയാക്കിയാലും
ദീനതയോടെ ചിരിക്കുന്നവള്‍.

അയല്പക്കത്തെ പ്ലാവിലെ
കൂഴച്ചക്ക തിന്നുന്ന വെക്കത്തില്‍
വൈദ്യുതക്കമ്പിയില്‍ തട്ടി വീണ
നരിച്ചീറിനെ കറിയാക്കിയ ദിവസവും
ക്ഷണിക്കാതവള്‍ കയറി വന്നു.
കളിയാക്കിയപ്പോള്‍
മെഴുക്കു പുരണ്ട കവിളില്‍ നാണം.

പിന്നെ കണ്ടപ്പോള്‍
ആകെ മുഷിഞ്ഞ്
കണ്ണുകള്‍ കലങ്ങി...
ഒന്നു ചിരിച്ചോ?
വിശന്നിട്ടാണോ വയറിങ്ങനെയൊട്ടിയതെന്ന്
ചോദിക്കണമെന്നുണ്ടായിരുന്നു.

പ്രവാസത്തിലേതോ നിമിഷത്തില്‍
ചക്കയടയുടെ മണം വരുന്നെന്ന്
പറഞ്ഞു കേട്ട സങ്കടത്തിനമ്മ
ചക്കയടയുണ്ടാക്കി വച്ചിരുന്നു.
ഒരു കടി കടിച്ചപ്പോള്‍
ക്ഷണിക്കാതെ കയറി വന്നു
മുളകിട്ടു വച്ച നരിച്ചീറിന്‍‌റെ രുചി.