Monday, October 5, 2009

ഇത്തിത്താനത്തെ പശു

ഇത്തിത്താനത്തൊരിക്കല്‍
ഒരു കുറ്റിയും
അതിനറ്റത്തൊരു കയറും
കയറിനറ്റത്തൊരു പശുവുമുണ്ടായിരുന്നു.

ഇത്തിത്താനത്ത് പിന്നൊരിക്കല്‍
ഒരു കുറ്റിയും
അതിനറ്റത്തൊരു കയറുമുണ്ടായിരുന്നു.
കയറിന്നറ്റത്തെ പശുവിനെ മാത്രം കാണ്മാണ്ടായി.

ഇത്തിത്താനത്ത് പിന്നെയുമൊരിക്കല്‍
ഒരു കുറ്റി മാത്രമുണ്ടായിരുന്നു.
കുറ്റിക്കറ്റത്തെ കയറും
കയറിന്നറ്റത്തെ പശുവിനെയും കാണ്മാണ്ടായി.

ഇത്തിത്താനത്ത് പിന്നെപ്പിന്നൊരിക്കല്‍
ഒരു കുറ്റിയും
കുറ്റിക്കറ്റത്തെ കയറും
കയറിന്നറ്റത്തെ പശുവിനെയും കാണ്മാണ്ടായി.

ഇല്ലാത്തൊരു കുറ്റിക്കും
കുറ്റിക്കറ്റത്തില്ലാത്തൊരു കയറിനും
കയറിന്നറ്റത്തില്ലാത്തൊരു പശുവിനുമിടയ്ക്ക്
ഒരിത്തിത്താനമൊരിക്കലെന്തിനെന്ന് ചോദിച്ച് കളയല്ലേ.

Sunday, October 4, 2009

കടത്തി വിട്ടവയ്ക്കപ്പുറത്തേക്ക് കടന്നു പോയവന്‍



വിഷമമുണ്ടാക്കുന്നതെന്തും ജീവിതത്തിലേക്ക് കയറി വരുന്നത് ഒരു മഴച്ചാറ്റല്‍ പോലെയായിരുന്നു. മൂന്നു ദിവസമായി ഇവിടെ മൂടിക്കെട്ടി മഴ പെയ്യുന്നു. പെയ്ത് കരഞ്ഞു തീര്‍ന്നു പോയപ്പോള്‍ കൂടെ നീയും പോയി എന്ന വാര്‍ത്തയാണ് കയറി വന്നത്.
ജ്യോനവന്‍ said...

കടത്തിവിട്ടവയ്ക്കപ്പുറത്തേയ്ക്കു കടന്നുകളഞ്ഞ 'സൗഹൃദത്തിന്റെ' നല്ലൊരു കവിത.
വാടില്ല. തീര്‍ച്ച.


ഒരിക്കല്‍ നീയെനിക്ക് എഴുതിയ ഈ വാചകം പോലെ നീ നെയ്ത അദൃശ്യമായ സ്നേഹത്തിന്‍‌റെ നൂലിഴ, എത്ര നേര്‍ത്തതെങ്കിലും, പൊട്ടാത്ത ആ നൂലിഴ മാത്രം മതിയല്ലോ ഇനിയൊരിക്കലും പൊട്ടക്കലത്തില്‍ നിന്‍റെ പുതിയൊരു കവിത കാണാന്‍ പറ്റില്ല എന്ന് ഞങ്ങളെ നോവിക്കാന്‍‌‌ .