Saturday, November 15, 2008

കെട്ട്

രാവിലെ
പല്ലു തേക്കാനുമിക്കരിയെടുത്ത് ചെല്ലുമ്പോള്‍
താഴത്തെത്തൊടിയില്‍
പാവലിന് പന്തല്‍ കെട്ടുന്ന ബഹളമായിരിക്കും
പിള്ളേ അങ്ങനേല്ലിങ്ങനേന്ന്
വല്യച്ഛനും
യ്‌ക്കറ്യാം ഞാനാദ്യായിട്ടാ ത് കെട്ടണേന്ന്
പിള്ളേച്ചനും

അന്നേരം ഞാന്‍ ചോദിക്കും
ദെങ്ങ്നാ കെട്ടണേ വല്യച്ഛാന്ന്
കണ്ണിറുക്കിയൊരു ചിരി ചിരിച്ച്
വല്യച്ഛന്‍ പറയും
ദ്ക്കെയൊരു ട്രിക്കല്ലേ

കുശിനിപ്പുരയ്ക്കോല മേയുമ്പോള്‍
പിള്ളേ കുരുത്തോല നല്ലോണം
വാട്ടിയേ കെട്ടാവുള്ളൂന്ന്
വല്യച്ഛനും
യ്‌ക്കറ്യാം ഞാനാദ്യായിട്ടാ ത് ചെയ്യണേന്ന്
പിള്ളേച്ചനും

അന്നേരവും ഞാന്‍ ചോദിക്കും
ദെങ്ങ്നാ കെട്ടണേ വല്യച്ഛാന്ന്
വയറിനിട്ടൊരു കുഞ്ഞിക്കിളിയിട്ട്
വല്യച്ഛന്‍ പറയും
ദ്ക്കെയൊരു ട്രിക്കല്ലേ

വല്യച്ഛന്‍ മരിച്ചന്ന്
പിള്ളേ പന്തല് കെട്ട്ണോല്ലോ
മഴ പെയ്താ മാലിപ്പുര കെട്ട്ണോല്ലോന്ന്
ഓരോരുത്തര്‍ ചോദിച്ചപ്പോള്‍
ബീഡി തുരുതുരെ വലിച്ച്
യ്‌ക്കൊന്നറീല്ലാന്ന് പറഞ്ഞ്
കണ്ണു തുടച്ചു
പിള്ളേച്ചന്‍

എന്നാലുമെന്‍റെ വല്യച്ഛാ
ആ കെട്ടെങ്ങനാ കെട്ടീത്‌ന്ന്
പറഞ്ഞില്ലല്ലോ ഇതു വരെ.