Sunday, June 8, 2008

പണ്ടെങ്ങാനും പറഞ്ഞു കേട്ടിരുന്നത്

ഉവ്വ്
മെല്ലെ മുകളിലേക്ക്
തഴച്ച് വളരാനീ-
ക്കുഞ്ഞ് കുരുന്നുകള്‍
വേരുകള്‍ നീട്ടി-
പ്പരതിയുറപ്പിക്കുന്നത്
എല്ലുകളൂര്‍ന്ന്
ഈര്‍പ്പമുറങ്ങുന്ന
പഴഞ്ചന്‍ ഫോസില്‍ കിടക്കകളില്‍

അമ്പിളിയാകാശം കണ്ട്
മാമുണ്ട് വളരുന്നത്
പണ്ടെങ്ങോ
വിഷം കുടിച്ച് മരിച്ച
ചില അമ്മമാരുടെ
മടിത്തട്ടില്‍

കരി പുരണ്ട
രാവിന്‍റെയുഷ്ണത്തില്‍
തല കുമ്പിട്ട്
പൂത്തു വാടിയ
പൂക്കളെക്കൊഴിക്കുമ്പോള്‍
വിയര്‍പ്പാറ്റാന് വീശുന്നത്
കഥ പറഞ്ഞുറക്കിയിട്ടപ്പുറം
അടിവയറിന്റെ ക്രൌര്യങ്ങളില്‍
തിണര്‍ക്കുന്ന ‍ബലിയുടെ
അസ്വസ്ഥനിശ്വാസങ്ങള്‍

ഒടുവില്‍
തൊലിയുരിഞ്ഞ്
അടരടര്‍ന്ന്
തല തകര്‍ന്ന് വീഴുമ്പോള്‍
കേള്‍ക്കാം
ഭാവിയുടെ ഫോസിലുകള്‍
ജീര്‍ണ്ണതയുടെ ഭാഷയില്‍
ജൈവവ്യവസ്ഥയുടെ
പുതിയോരിതിഹാസം വായിക്കുന്നത്

എല്ലാമപ്പോഴേക്കും
ഒരു നുണക്കഥയായാല്‍ മതിയായിരുന്നു.

4 comments:

സുനീഷ് said...

പണ്ടെങ്ങാനും പറഞ്ഞു കേട്ടിരുന്നത്
ഒരു കവിത

പാമരന്‍ said...

"എല്ലാമപ്പോഴേക്കും
ഒരു നുണക്കഥയായാല്‍ മതിയായിരുന്നു."

CHANTHU said...

ഇഷ്ടത്തോടെ ഇതു വായിച്ചു.

akberbooks said...

അക്‌ബര്‍ ബുക്സിലേക്ക്‌
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301